നിയ്യത്ത്

ആമുഖം: മുഅ്മിനീങ്ങളെ, ഒരു മനുഷ്യന്റെ കർമ്മങ്ങൾ അല്ലാഹുവിന്റെ സന്നിധിയിൽ സ്വീകരിക്കപ്പെടാനുള്ള പ്രഥമവും പ്രധാനവുമായ നിബന്ധനയാണ് ‘നിയ്യത്ത്’ അഥവാ ഉദ്ദേശശുദ്ധി. നാം എടുക്കുന്ന നോമ്പ് വെറും പട്ടിണിയാണോ അതോ ആരാധനയാണോ എന്ന് നിശ്ചയിക്കുന്നത് നമ്മുടെ ഹൃദയമാണ്. ഇഹലോകത്ത് നാം ചെയ്യുന്ന എത്ര ചെറിയ കർമ്മവും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചാണെങ്കിൽ അത് പർവ്വത സമാനമായ പ്രതിഫലം നൽകുന്നവയായി മാറും.”
ഖുർആൻ സൂക്തങ്ങൾ
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ (സൂറത്തുൽ ബയ്യിന: 5)
” അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കാനല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിട്ടില്ല.”
വിശദീകരണം: പണ്ഡിതന്മാർ ഈ ആയത്തിനെ ഇഖ്ലാസിന്റെ (നിഷ്കളങ്കത) അടിസ്ഥാന പ്രമാണമായി കാണുന്നു. ആരാധനയുടെ കാതൽ അത് അല്ലാഹുവിനായി സമർപ്പിക്കുക എന്നതാണ്.
لَن يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَٰكِن يَنَالُهُ التَّقْوَىٰ مِنكُمْ (സൂറത്തുൽ ഹജ്ജ്: 37)
”അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ പക്കൽ നിന്നുള്ള ഭക്തിയാണ് (തഖ്‌വ) അവങ്കൽ എത്തുന്നത്.”
ഇവിടെ ‘തഖ്‌വ’ എന്നത് ഹൃദയത്തിലെ ഉദ്ദേശശുദ്ധിയെയാണ് സൂചിപ്പിക്കുന്നത്. നാം നോമ്പ് നോൽക്കുമ്പോൾ നമ്മുടെ വിശപ്പല്ല, മറിച്ച് ആ വിശപ്പിന് പിന്നിലെ നമ്മുടെ ‘നിയ്യത്താണ്’ അല്ലാഹുവിലേക്ക് ഉയരുന്നത്.
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ (സൂറത്തുൽ അൻആം: 162)
”പറയുക: എന്റെ നമസ്കാരവും എന്റെ ആരാധനാകർമ്മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.”
ഈ സൂക്തം ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഓരോ നിമിഷവും അല്ലാഹുവിനായുള്ള ചിന്തയിൽ അധിഷ്ഠിതമായിരിക്കണം എന്ന് പഠിപ്പിക്കുന്നു.
مَن كَانَ يُرِيدُ حَرْثَ الْآخِرَةِ نَزِدْ لَهُ فِي حَرْثِهِ ۖ وَمَن كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآخِرَةِ مِن نَّصِيبٍ (സൂറത്തു ശൂറാ: 20)
”ആരെങ്കിലും പരലോകത്തെ കൃഷിയാണ് (പ്രതിഫലം) ഉദ്ദേശിക്കുന്നതെങ്കിൽ അവന്റെ കൃഷിയിൽ നാം വർദ്ധനവ് നൽകുന്നതാണ്. ആരെങ്കിലും ഇഹലോകത്തെ വിളയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവന് നാം അതിൽ നിന്ന് നൽകും. പരലോകത്ത് അവന് യാതൊരു വിഹിതവുമുണ്ടായിരിക്കില്ല.”
ഹദീസുകൾ
إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى (സ്വഹീഹുൽ ബുഖാരി)
”തീർച്ചയായും കർമ്മങ്ങൾ ഉദ്ദേശശുദ്ധി അനുസരിച്ചാണ്. ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് എന്തോ അത് മാത്രമേ ലഭിക്കൂ.”
•മിക്കവാറും ഹദീസ് പണ്ഡിതർ അവരുടെ കിതാബുകൾ തുടങ്ങുന്നത് ഈ ഹദീസ് വെച്ചാണ്. ഇസ്‌ലാമിലെ എല്ലാ കർമ്മങ്ങളുടെയും സ്വീകാര്യതയുടെ അടിസ്ഥാനം ഈ വാചകമാണ്.
مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ (സ്വഹീഹ് മുസ്ലിം)
”ആരെങ്കിലും റമദാനിൽ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും (അല്ലാഹുവിൽ നിന്നുള്ള കൂലി മാത്രം കാംക്ഷിച്ചുകൊണ്ട്) നോമ്പനുഷ്ഠിച്ചാൽ അവന്റെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടും.”
ഇവിടെ ‘احتسابًا’ (ഇഹ്തിസാബൻ) എന്നത് നിയ്യത്തിലേക്ക് സൂചിപ്പിക്കുന്ന സുപ്രധാനമായ ഭാഗമാണ്.
إِنَّ اللَّهَ لا يَنْظُرُ إِلَى أَجْسَادِكُمْ وَلا إِلَى صُوَرِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ (സ്വഹീഹ് മുസ്ലിം)
”തീർച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ നോക്കുന്നില്ല, മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്.”
نِيَّةُ الْمُؤْمِنِ خَيْرٌ مِنْ عَمَلِهِ (ത്വബ്റാനി)
”വിശ്വാസിയുടെ ഉദ്ദേശം അവന്റെ കർമ്മത്തേക്കാൾ ഉത്തമമാണ്.”
ഒരു മനുഷ്യന് വലിയ കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകാം, പക്ഷെ സാഹചര്യങ്ങൾ കൊണ്ട് അത് സാധിച്ചില്ലെങ്കിലും അവന്റെ ആ നല്ല ‘നിയ്യത്തിന്’ അല്ലാഹു പ്രതിഫലം നൽകും.
رُبَّ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْجُوعُ، وَرُبَّ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلَّا السَّهَرُ (ഇബ്നു മാജ)
”നോമ്പ് കൊണ്ട് വിശപ്പല്ലാതെ മറ്റൊന്നും ലഭിക്കാത്ത എത്രയോ നോമ്പുകാരുണ്ട്. രാത്രി നമസ്കാരം കൊണ്ട് ഉറക്കമൊഴിക്കലല്ലാതെ മറ്റൊന്നും ലഭിക്കാത്ത എത്രയോ പേരുണ്ട്.”
നിയ്യത്തിൽ പാളിച്ച വരുന്നവർക്ക് അവരുടെ അമലുകൾ നഷ്ടമാകുന്നതാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.
ചരിത്ര സംഭവങ്ങളും പണ്ഡിത വചനങ്ങളും
ഇമാം ഇബ്നുൽ മുബാറക് (റ) പറയുന്നു: «رُبَّ عَمَلٍ صَغِيرٍ تُعَظِّمُهُ النِّيَّةُ، وَرُبَّ عَمَلٍ كَبِيرٍ تُصَغِّرُهُ النِّيَّةُ»
(ചില ചെറിയ കർമ്മങ്ങളെ നിയ്യത്ത് വലുതാക്കുന്നു. ചില വലിയ കർമ്മങ്ങളെ നിയ്യത്ത് ചെറുതാക്കി കളയുകയും ചെയ്യുന്നു.) (ജാമിഉൽ ഉലൂമി വൽ ഹികം – ഇമാം ഇബ്നു റജബ് അൽ ഹൻബലി)
ഹിജ്റ പോയ വ്യക്തിയെക്കുറിച്ചുള്ള പരാമർശം (മഹാജിറു ഉമ്മി ഖൈസ്): ഹദീസിൽ ഇപ്രകാരം കാണാം: «فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا، أَوْ إِلَى امْرَأَةٍ يَنْكِحُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ» (ആരുടെയെങ്കിലും ഹിജ്റ തനിക്ക് ലഭിക്കാനുള്ള ഐഹിക നേട്ടത്തിനോ, അല്ലെങ്കിൽ അവൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്കോ വേണ്ടിയാണെങ്കിൽ അവന്റെ ഹിജ്റ എന്തിലേക്കാണോ ഉദ്ദേശിച്ചത് അതിലേക്കായിരിക്കും എത്തിപ്പെടുക.
(സ്വഹീഹുൽ ബുഖാരി: 1, സ്വഹീഹ് മുസ്ലിം: 1907) ചരിത്ര ഗ്രന്ഥങ്ങളിൽ ഇദ്ദേഹം “مُهَاجِرُ أُمِّ قَيْسٍ” (ഉമ്മു ഖൈസിനായി ഹിജ്റ പോയവൻ) എന്നാണ് അറിയപ്പെടുന്നത്.അദ്ദേഹത്തിൻറെ നിയ്യത്ത് മാറിപ്പോയപ്പോൾ ഉണ്ടായ അപകടത്തെയാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.
മുആദ് ബിൻ ജബൽ (റ) വിന്റെ വചനം: «إِنِّي لَأَحْتَسِبُ نَوْمَتِي كَمَا أَحْتَسِبُ قَوْمَتِي» (ഞാൻ എന്റെ ആരാധനകളിൽ പ്രതിഫലം ആഗ്രഹിക്കുന്നത് പോലെ തന്നെ എന്റെ ഉറക്കത്തിലും അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലം ആഗ്രഹിക്കുന്നു.) (അവലംബം: സ്വഹീഹുൽ ബുഖാരി: 4342)
“അതുകൊണ്ട് പ്രിയപ്പെട്ടവരെ, നമ്മുടെ ഓരോ നോമ്പും പടച്ചവൻ സ്വീകരിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ ലോകമാന്യതയുടെ ഒരംശം പോലും കടന്നുകൂടരുത്. ഞാൻ നോമ്പുകാരനാണെന്ന് മറ്റുള്ളവർ അറിയുന്നതിലല്ല, അല്ലാഹു അറിയുന്നതിലാണ് നമ്മുടെ വിജയം.
റബ്ബ് നമ്മുടെ അമലുകൾ സ്വീകരിക്കട്ടെ.ആമീൻ.
